Tuesday, September 20, 2011

നരമേധ രാഷ്ട്രീയത്തിന്റെ മാരീച വേഷം

ഗുജറാത്തില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കേസിലെ മുഖ്യപ്രതി ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. നരേന്ദ്രമോഡി എന്ന വര്‍ഗീയരാഷ്ട്രീയക്കാരന്റെ ക്രൂരതകളെക്കുറിച്ചോ ഗുജറാത്തിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ മോഡിയുടെ നേതൃത്വത്തില്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ചോ ആര്‍ക്കും സംശയമില്ല. 2002ല്‍ വംശഹത്യക്ക് നേതൃത്വം കൊടുത്തതിന് മോഡി വിചാരണ നേരിടാന്‍ പോകുന്നു. വിചാരണയുമായി മുന്നോട്ടുപോകാനാണ് സുപ്രീംകോടതി കീഴ്ക്കോടതിയോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. അതിനിടെയാണ്, ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങളുടെ വന്‍പിന്തുണയോടെ "മതസൗഹാര്‍ദത്തിനുവേണ്ടി" ഉപവാസമനുഷ്ഠിക്കാന്‍ മോഡി ഇറങ്ങിപ്പുറപ്പെട്ടത്.

വംശഹത്യാകേസില്‍ ആരംഭിക്കാനിരിക്കുന്ന വിചാരണയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കാനുമുള്ളതാണ് മോഡിയുടെ ഈ "സദ്ഭാവനായജ്ഞം" എന്ന് വ്യത്യസ്ത കോണുകളില്‍നിന്ന് പ്രതികരണമുയര്‍ന്നിട്ടുണ്ട്. അടുത്ത പ്രധാനമന്ത്രിസ്ഥാനാര്‍ഥി ആരാകണമെന്ന തര്‍ക്കം നടക്കുകയാണ് ബിജെപിയില്‍ . എല്‍ കെ അദ്വാനിയെ തട്ടിമാറ്റി കേന്ദ്രസ്ഥാനത്തേക്ക് വരാന്‍ ഒരുങ്ങിനില്‍ക്കുന്നയാളാണ് മോഡി. അങ്ങനെയൊരു കടന്നുകയറ്റത്തിന് പശ്ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായാണ്, സര്‍വവിധ സന്നാഹങ്ങളുമൊരുക്കി സംഘടിപ്പിച്ച ഈ ത്രിദിന ഉപവാസം. അധികാരത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടാംതവണയും മാറ്റിനിര്‍ത്തപ്പെട്ട ബിജെപിയും അതിനെ നയിക്കുന്ന സംഘപരിവാറും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് പുതിയ വര്‍ഗീയ അജന്‍ഡകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. അദ്വാനി രഥയാത്ര നടത്തുന്നു. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി താനാണ് അധികാരകേന്ദ്രം എന്ന് സ്ഥാപിക്കാനുള്ള പ്രചാരണം ശക്തമായി നടത്തുന്നു. അതിനിടയിലാണ് മോഡിയുടെ രംഗപ്രവേശം. "അഴിമതിക്കെതിരായ പ്രചാരണത്തിന്" രഥയാത്ര നടത്തുമെന്ന് അദ്വാനി സ്വയം തീരുമാനിച്ച് പ്രഖ്യാപിച്ചതാണ്. മോഡിയുടെ ഗുജറാത്തില്‍നിന്ന് രഥയാത്രയ്ക്ക് തുടക്കംകുറിക്കാനും അദ്വാനി നിശ്ചയിച്ചിരുന്നു. പിന്നീട് ഉദ്ഘാടനവേദി ബിഹാറിലേക്ക് മാറ്റി.

ബിഹാര്‍ ഭരിക്കുന്നത് ബിജെപിയുടെ ഘടകകക്ഷിയായ ജനതാദള്‍ (യു) ആണ്. ആ പാര്‍ടിയാകട്ടെ, നരേന്ദ്രമോഡിക്കും അദ്ദേഹം നടത്തുന്ന ഉപവാസത്തിനുമെതിരെ പരസ്യനിലപാടെടുത്തിട്ടുണ്ട്. സ്വാഭാവികമായും മോഡിയോടുള്ള വെല്ലുവിളികൂടിയായാണ് ബിഹാറില്‍നിന്നുള്ള രഥയാത്രാത്തുടക്കം വ്യാഖ്യാനിക്കപ്പെടുന്നത്. മാത്രമല്ല, കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ രഥയാത്ര നടത്തുന്നത്, ബിജെപിയുടെ അഴിമതിയില്‍ക്കുളിച്ച മുഖം കൂടുതലായി ചര്‍ച്ചചെയ്യപ്പെടാന്‍ കാരണമാകും എന്ന ആശങ്കയും ആ പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കള്‍തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ഒട്ടും ഭിന്നമല്ല ബിജെപിയെന്ന് ശവപ്പെട്ടി കുംഭകോണം മുതല്‍ പെട്രോള്‍പമ്പ്, ഖനി കുംഭകോണം വരെയുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കപ്പെട്ടതാണ്. അണ്ണ ഹസാരെ സമരത്തെ ഹൈജാക്ക് ചെയ്യാനും ബാബാ രാംദേവിന്റെ പിന്നില്‍ അണിനിരക്കാനും ബിജെപി നടത്തിയ ശ്രമങ്ങള്‍ ഗുണംചെയ്യാതെപോയത് ഈ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് ബോധ്യമുള്ളതിനാലാണ്. അദ്വാനിയുടെ രഥയാത്രയെയും ഗഡ്കരിയുടെ അധികാര പ്രയോഗത്തെയും മറികടന്ന് ബിജെപിയില്‍ മേധാശക്തി സ്ഥാപിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യവും നരേന്ദ്രമോഡിക്കുണ്ട്. അങ്ങനെ ബഹുമുഖമായ ലക്ഷ്യങ്ങള്‍ മനസ്സില്‍വച്ച് ഒരുക്കിയ ആസൂത്രിത നാടകമാണ് അദ്ദേഹത്തിന്റെ ഉപവാസം. മൂവായിരത്തിലേറെ മനുഷ്യരെ മണിക്കൂറുകള്‍ക്കുള്ളില്‍ അരുംകൊലചെയ്ത്, "മുസ്ലിങ്ങള്‍ ഒരു പാഠം പഠിക്കട്ടെ" എന്ന് ഉളുപ്പില്ലാതെ പറഞ്ഞ ഒരു നരാധമന്‍ ഒരു സുപ്രഭാതത്തില്‍ മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്താപത്തിന്റെയും മന്ത്രങ്ങള്‍ പുലമ്പുന്നത് ബോധോദയമുണ്ടായിട്ടല്ല, കൂടുതല്‍ നശീകരണശേഷിയുള്ള അധികാരസ്ഥാനം സ്വപ്നം കണ്ടിട്ടാണെന്ന് ചുരുക്കം. ജനദ്രോഹനയങ്ങളുടെ സര്‍വകാല റെക്കോഡ് സൃഷ്ടിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ പരാജയവും ജനങ്ങളില്‍നിന്നുള്ള അകല്‍ച്ചയും തിരിച്ചുവരവിനുള്ള അവസരമാക്കിമാറ്റാനാണ് മോഡിയുടെ നീക്കം.

നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ ബദല്‍ ശക്തിയാകാന്‍ ബിജെപിക്കോ എന്‍ഡിഎയ്ക്കോ കഴിയില്ല എന്ന യാഥാര്‍ഥ്യം മനസ്സില്‍വച്ചുകൊണ്ട് ആസൂത്രണംചെയ്യുന്ന പരീക്ഷണംതന്നെയാണ് മോഡിയുടെ ഉപവാസവും അദ്വാനിയുടെ രഥയാത്രയും. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ എല്ലാ കോണുകളില്‍നിന്നും പ്രതിഷേധമുയരുന്നു എന്നതിന്റെ തെളിവാണ് നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായിയെപ്പോലുള്ള പ്രശസ്ത വ്യക്തിത്വങ്ങളുടെ പരസ്യമായ രംഗപ്രവേശം. വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ സംഘപരിവാര്‍ ക്രൂരതകളുടെ ഇരകളെയടക്കം സംഘടിപ്പിച്ച് മോഡിയുടെ ഉപവാസകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയപ്പോഴാണ് മല്ലികയെ അറസ്റ്റ് ചെയ്തത്. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ 90 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യയില്‍നിന്നുള്ള 25 പേരാണ് മല്ലികയ്ക്കൊപ്പമുണ്ടായിരുന്നത്. മോഡിയുടെ വര്‍ഗീയ അജന്‍ഡയെ പ്രതിരോധിക്കാന്‍ കഴിയാതെ ഇരുട്ടില്‍തപ്പുന്ന കോണ്‍ഗ്രസ്, സബര്‍മതി ആശ്രമത്തിനു സമീപത്തെ നടപ്പാതയില്‍ രണ്ടുനേതാക്കളെ പകരം ഉപവാസമിരുത്തിയാണ് ചടങ്ങൊപ്പിച്ചത്.

യുപിഎയും എന്‍ഡിഎയും അല്ലാത്ത ബദല്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ സംഭവങ്ങളാകെ വിരല്‍ചൂണ്ടുന്നത്. നരേന്ദ്രമോഡി ഇന്നണിഞ്ഞ ആട്ടിന്‍തോല്‍ പിച്ചിച്ചീന്തി യഥാര്‍ഥ മോഡി ആരാണെന്നുംഎന്താണ് ഗുജറാത്തില്‍ നടന്നതെന്നും ജനങ്ങളോട് വിളിച്ചുപറയാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ ഗുജറാത്ത് വംശഹത്യക്കാലത്ത് സ്വീകരിച്ച അതേനയം ഈ ഉപവാസനാടകത്തോടും സ്വീകരിച്ചതായി കാണുന്നു. മോഡിയെ മഹാനും ആദര്‍ശധീരനും ഭാവനാശാലിയായ ഭരണാധികാരിയുമാക്കി ചിത്രീകരിക്കാനുള്ള മത്സരം ബൂര്‍ഷ്വാ മാധ്യമങ്ങളെ ഭരിക്കുന്നു. പരസ്യങ്ങള്‍ക്കായി മോഡി ഗുജറാത്തിന്റെ ഖജനാവില്‍നിന്ന് അനേക കോടികള്‍ ഒഴുക്കുന്നു. അധികാരത്തെയും മാധ്യമങ്ങളെയും സമ്പത്തിനെയും വര്‍ഗീയവികാരത്തെയും ഉപയോഗിച്ചുള്ള യുദ്ധമാണ് ഈ പ്രകടനങ്ങളിലൂടെ ആരംഭിച്ചത്. ഇത് തിരിച്ചറിഞ്ഞ് മതനിരപേക്ഷശക്തികളാകെ ജാഗ്രതയോടെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(ദേശാഭിമാനി മുഖപ്രസംഗം)
 

4 comments:

  1. PODA MAYIREE NINTE ACHUTHANDANE ADUTHA PRIME MINISTER AKKAM ALLENGKIL NINTE MADANIYE AKKAM.

    EDA MARXISTE, INDIA GOT INDEPENDENCE MORE THAN 60 YEARS, THERE IS NO SINGLE MARXIST MINISTER OR ANY BODY CAPABLE OF RULING INDIAN NATION.

    SHUT UP ARSE HOLE AND GET LOST.

    JAI HIND

    ReplyDelete
  2. read this and put a comment at least!

    http://kololambu.blogspot.com/2011/09/blog-post.html

    ReplyDelete
  3. More than 60...എന്നു പറഞ്ഞാൽ എത്രയാണ് അനോണീ...ഒരു പത്തിരുന്നൂറൊക്കെ വരുമോ?
    കണ്ടോ കണ്ടോ, സത്യം പറഞ്ഞപ്പോൾ ഒരു സംഘിയുടെ ചൊരുക്ക്...

    ReplyDelete
  4. ലവന്റെ കോലോളംബ് ബ്ലോഗില്‍ ഞാന്‍ ഒരു കമന്റ് ഇട്ടു.. വേര്‍ഡ്‌ വെരിഫിക്കേഷന്‍ കഴിഞ്ഞപ്പോള്‍ അവന്റെ മറ്റിടത്തെ moderation ... ഇതുവരെ അവന്‍ എന്റെ കമന്റ് പബ്ലിഷ് ചെയ്തില്ല..

    ReplyDelete