Tuesday, March 13, 2012

അന്യസംസഥാന തൊഴിലാളികളെയും മനുഷ്യരായി കാണണം

  • 1970 കളിലും 1980കളിലും മലയാളി യുവാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവഹിച്ചതുപോലെ നിറഞ്ഞ പ്രതീക്ഷയോടെ, ഉത്സാഹത്തോടെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം കേരളം ഒരു മിനി ഗള്‍ഫ്തന്നെ. സ്ഥിരജോലി, മോശമല്ലാത്ത വേതനം, സ്വന്തം നാട്ടില്‍ സ്വപ്നം കാണാന്‍ കഴിയാത്ത ജീവിത ചുറ്റുപാട്. നിത്യവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിന് പ്രത്യേക കാരണം ചികയേണ്ട ആവശ്യമില്ല. എന്നാല്‍ സ്വപ്നസന്നിഭമായ ഈ പളപളപ്പിലേക്കല്ല ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളും എത്തിപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

    മഴ എന്നോ, രാത്രി എന്നോ, വെയില്‍ എന്നോ നോക്കാതെ പതിനെട്ട് മണിക്കൂര്‍വരെ നീളുന്ന ജോലി, പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത വൃത്തിഹീനമായ താമസസൗകര്യങ്ങള്‍ , തൊഴില്‍ ഉടമകളുടെയും ഇടത്തട്ടുകാരുടെയും കൊടും ചൂഷണവും പീഡനവും. അതിദയനീയമാണ് ഇവരുടെ ജീവിതം. സാമൂഹ്യമായി നോക്കിയാല്‍ നമ്മെക്കാള്‍ പതിറ്റാണ്ടുകള്‍ക്ക് പിറകിലാണ് ഈ തൊഴിലാളികള്‍ . പ്രത്യേകിച്ച് ഒഡീഷ, ഛത്തീസ്ഗഢ്, ബീഹാര്‍ , യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ . നിരക്ഷരത, ഭാഷാപരമായ പ്രശ്നങ്ങള്‍ , തൊഴിലാളികളില്‍ കാണുന്ന വൈദഗ്ദ്ധ്യക്കുറവ്, തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവയെല്ലാം പ്രശ്നത്തെ കൂടുതല്‍ ദയനീയമാക്കുന്നു. തീര്‍ത്തും അടിമസമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തില്‍ കാണുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും. സംസ്ഥാനസര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങളും മനസ്സുവെച്ചാല്‍ മാത്രമേ ഈ നിലയ്ക്ക് മാറ്റംവരുത്താന്‍ കഴിയൂ. ഇവരും മനുഷ്യരാണെന്ന ബോധം നമുക്ക് ഉണ്ടാകണം.

    അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായും നിയമപരമായി രജിസ്റ്റര്‍ചെയ്യണം. അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുനല്‍കണം. ഒരു പ്രത്യേക ഏജന്‍സിയെ നിയോഗിച്ചു കേരളത്തില്‍ നിലവിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും ജീവിത നിലവാരമടക്കമുള്ള മറ്റു വിശദാംശങ്ങളും കണ്ടെത്താനുള്ള സര്‍വ്വേയാണ് ആദ്യം വേണ്ടത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം ഇവിടെ പ്രശ്ന പരിഹാരത്തിനായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ , പൊലീസ്, ട്രേഡ്യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കുന്നതും ഏറെ പ്രയോജനംചെയ്യും. സുപ്രധാനമായ മറ്റു ചില നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് അധികാരികളുടെയും ശ്രദ്ധയ്ക്കും പരിഗണനയ്ക്കുമായി ഇവിടെ കുറിക്കുന്നു. സ്ത്രീ തൊഴിലാളികളെ ഒരു കാരണവശാലും 8 മണിക്കൂറിലധികം ജോലി ചെയ്യിക്കാന്‍ അനുവദിക്കരുത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകമായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. വൃത്തിയുള്ള താമസസ്ഥലവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഉറപ്പുവരുത്തണം. തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് ഡേകെയര്‍ സൗകര്യവും സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പഠനസൗകര്യവും ഏര്‍പ്പെടുത്തണം. തൊഴില്‍ ഉടമകളും മദ്ധ്യവര്‍ത്തികളും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വീഴ്ചവരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ ഇന്‍ഷ്വര്‍ചെയ്യാനും രോഗം പിടിപെടുകയോ അപകടത്തില്‍പെടുകയോ ചെയ്താല്‍ മതിയായ വൈദ്യസഹായം ലഭ്യമാക്കാനും നടപടിയുണ്ടാകണം.

    ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമായ തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്തോടനുബന്ധിച്ച് പ്രത്യേക വിശ്രമസ്ഥലങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയമപരമായിത്തന്നെ തൊഴിലുടമകളെ നിര്‍ബന്ധിതരാക്കണം. തൊഴില്‍ നിയമങ്ങളെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും അറിവ് പകരുന്നതിന് തൊഴില്‍വകുപ്പ് മുന്‍കൈയെടുത്ത് വ്യത്യസ്ത ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇറക്കണം. ബാലവേല ചെയ്യിക്കുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന തൊഴില്‍ ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകണം. ലൈംഗിക ചൂഷണം തടയാന്‍ കര്‍ശനമായ നടപടിയുണ്ടാകണം. അതുണ്ടായാല്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സംവിധാനമുണ്ടാക്കണം. ചെറിയ റൂമുകള്‍ വാടകയ്ക്ക്കൊടുത്ത് കൊള്ളവാടക വാങ്ങുന്നത് പരിശോധിച്ച് അതിന് പരിഹാരം കണ്ടെത്തണം.
    ------------------------------------------
    'ചിന്ത' വാരികയില്‍ ശ്രീ അരക്കന്‍ ബാലന്‍ എഴുതിയ ലേഖനം 

Thursday, March 1, 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു. ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു. അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്്. ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.
----------------------------
പി എം മനോജ്‌ :: ദേശാഭിമാനി പത്രത്തില്‍ എഴുതിയത്..

Friday, January 20, 2012

ആരൊക്കെയോ കത്തി അണയ്ക്കുന്നു..

പന്നിയും പശുവും പട്ടിയും... തേങ്ങാക്കൊല..  നാട്ടിലെന്ന പോലെ നെറ്റിലും  ഒരു വര്‍ഗീയ കലാപം മണക്കുന്നു..  എന്താണ് ഇവരൊക്കെ ഇങ്ങനെ..?  അടിയൊഴുക്കുകളില്‍ ഞാന്‍ ചോര മണക്കുന്നു.. ആരൊക്കെയോ കത്തിയും വാളും അണച്ച് വെച്ചിരിക്കുന്നു..  സ്വന്തം വാദങ്ങള്‍ ന്യായീകരിക്കുവാന്‍ എന്തൊക്കെയാണ് ഇവരൊക്കെ പറയുന്നത്?  അടിച്ചു മോന്ത പൊട്ടിക്കുകയാ വേണ്ടത്..  നമ്മുടെ കുട്ടികള്‍ക്ക് ഇവിടെയൊക്കെ ജീവിക്കേണ്ടേ, കൂട്ടുകാരെ?  മതേതരത്വത്തിന്റെ വസന്ത വായുവില്‍ വസൂരി രോഗാണുക്കള്‍ പരത്തുന്ന എല്ലാവരെയും നമ്മള്‍ തിരസ്കരിക്കേണ്ടതല്ലേ?  സാധാരണക്കാരന്റെ പാവം മനസ്സില്‍ മറഞ്ഞു കിടക്കുന്ന വൃത്തികേടുകള്‍ കുത്തി പൊന്തിക്കാന്‍ പണിയെടുക്കുന്ന എല്ലാ മതത്തിലും പെട്ട വര്‍ഗീയ വാദികളെ തള്ളിപ്പറയുക.. ഒന്നോര്‍ക്കുക, അവര്‍ക്ക് സംവാദം എന്നതിന്റെ അര്‍ഥം അറിയില്ല.. സംവദിക്കാന്‍ അറിയുന്നവര്‍ക്ക് ഇത്രയും ചെറ്റത്തരം ചെയ്യാന്‍ കഴിയില്ല..  ഓര്‍ക്കുക, ഇവിടെ വീഴുന്ന ഓരോ തുള്ളി ചോരയ്ക്കും കണ്ണുനീരിനും ചരിത്രം നമുക്ക് മാപ്പ് നല്‍കില്ല..

Thursday, December 22, 2011

ചില്ലറ വ്യാപാരത്തിലെ വിദേശനിക്ഷേപം- യുപിഎയുടെ "താല്‍ക്കാലിക പിന്മാറ്റം" (പി. സായ് നാഥ് )

  • ചില്ലറ വ്യാപാരത്തിലെ വിദേശ പ്രത്യക്ഷ നിക്ഷേപം തല്‍ക്കാലം മരവിപ്പിച്ചിട്ടുണ്ടായിരിക്കാം. അതെന്തായാലും ആനന്ദ്ശര്‍മ്മയെയും പ്രണാബ്മുഖര്‍ജിയേയും കുറിച്ച് ഹില്ലാരി ക്ലിന്‍റണ് ഇനി വേവലാതിപ്പെടേണ്ടിവരില്ല. "വിദേശ പ്രത്യക്ഷനിക്ഷേപത്തെ സംബന്ധിച്ച ഇന്ത്യയുടെ ഇപ്പോഴത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ (വാണിജ്യകാര്യമന്ത്രി) ശര്‍മ്മ എങ്ങനെയാണ് വീക്ഷിക്കുന്നത്?" "ഏതു മേഖലയെയാണ് നിക്ഷേപത്തിനായി ഇനിയും തുറക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്.? മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയിലേക്ക് കടക്കാന്‍ അദ്ദേഹം വൈമുഖ്യം കാണിക്കുന്നതെന്തുകൊണ്ടാണ്?"
    പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിെന്‍റ രണ്ടാമൂഴം ആരംഭിച്ചതിനുശേഷം ഏതാനും മാസം കഴിഞ്ഞ് 2009 സെപ്തംബറില്‍ ന്യൂഡെല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലേക്ക് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ക്ലിന്‍റണ്‍ അയച്ച കേബിള്‍ സന്ദേശത്തില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ചിലതാണ് ഇവ. (വിക്കിലീക്സ് വെളപ്പെടുത്തലുകള്‍ , ഹിന്ദു 2011 മാര്‍ച്ച് 18) മള്‍ട്ടിബ്രാന്റ് ചില്ലറ വ്യാപാരം തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് അവര്‍ പ്രത്യേകം എടുത്തുചോദിക്കുന്നത് ശ്രദ്ധിക്കണം. അവര്‍ക്ക് മറ്റ് പല കാര്യങ്ങളിലും ആശങ്കയുണ്ട്. "മോണ്‍ടേക്സിങ് അഹ്ലുവാലിയയെ ഒഴിവാക്കി പ്രണാബ്മുഖര്‍ജിയെ ധനകാര്യവകുപ്പ് ഏല്‍പിച്ചുകൊടുത്തത് എന്തുകൊണ്ടാണ്? മുഖര്‍ജിയും അഹ്ലുവാലിയയും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?" "പ്രധാനമന്ത്രി സിങ്ങുമായും മുഖര്‍ജിയുമായും ശര്‍മ്മയ്ക്ക് നല്ല ബന്ധമാണോ?" എന്നൊക്കെ ഹില്ലാരി തുടര്‍ന്ന് ചോദിക്കുന്നുണ്ട്. മാഡം, അവരൊക്കെ തമ്മില്‍ തികച്ചും നല്ല ബന്ധംതന്നെയാണുള്ളത്. അവര്‍ ശരിക്കും ഒരു ടീമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചില്ലറ വ്യാപാരമേഖലയിലെ വിദേശ പ്രത്യക്ഷ നിക്ഷേപത്തെ സംബന്ധിച്ച് ആശങ്കപ്പെടാന്‍ ഹില്ലാരിക്ക് അവരുടേതായ കാരണങ്ങളുണ്ട്. വാള്‍മാര്‍ട്ടിെന്‍റ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായി സേവനമനുഷ്ഠിച്ച് ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ച ആളാണ് ഹില്ലാരി.

    2007-08ലെ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് വാള്‍മാര്‍ട്ടിെന്‍റ എക്സിക്യൂട്ടീവുകളും വാള്‍മാര്‍ട്ടിനുവേണ്ടി ചരടുവലിക്കുന്നവരും ഹില്ലാരിക്ക് ലക്ഷക്കണക്കിന് ഡോളര്‍ സംഭാവനനല്‍കിയിട്ടുണ്ട്. ഡയറക്ടര്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ ഹില്ലാരി ക്ലിന്‍റണ്‍ വാള്‍മാര്‍ട്ടിനെ വിശ്വസ്തതയോടെ സേവിച്ചിട്ടുണ്ടെന്ന്, 2008ല്‍ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. (2008, ജനുവരി 31, എബിസി ന്യൂസ്). വിദേശ പ്രത്യക്ഷ നിക്ഷേപത്തിെന്‍റ കാര്യത്തില്‍ യുപിഎ നടത്തിയ പിന്‍മാറ്റം വെറുമൊരു അടവാണെന്നും അവര്‍ക്ക് കൃത്യമായും അറിയാം. പ്രണാബ് മുഖര്‍ജി നിസ്സഹായതയോടെ, സത്യസന്ധതയോടെ തന്നെ ഇങ്ങനെ പ്രസ്താവിക്കുന്നുമുണ്ട്. "ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല." എബിസി ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച് തെന്‍റ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഹില്ലാരിയും അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. (വാള്‍മാര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരിക്കെ 1990 ജൂണില്‍ ഹില്ലാരി ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്-"വാള്‍മാര്‍ടിനെക്കുറിച്ച് എനിക്ക് എല്ലായ്പ്പോഴും അഭിമാനമാണുള്ളത്. മറ്റാരേക്കാളും കൂടുതല്‍ മെച്ചമായി ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്നതിലും അഭിമാനമുണ്ട്.") എന്നാല്‍ എബിസി ന്യൂസ് റിപ്പോര്‍ട്ട് ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. 2007-08ലെ പ്രചരണ വെബ്സൈറ്റിലെ ഹില്ലാരിയുടെ വിശദമായ ജീവചരിത്രക്കുറിപ്പില്‍ , വാള്‍മാര്‍ട്ടുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഭാഗം വിട്ടുകളഞ്ഞുവെന്നതാണത്. തിരഞ്ഞെടുപ്പ് മത്സരത്തിന് ചൂടുപിടിച്ചുവന്നപ്പോള്‍ താന്‍ ആദ്യം പറഞ്ഞത് അവര്‍ തിരുത്തിപ്പറഞ്ഞു. "ഏറ്റവും നല്ലനിലയില്‍ ബിസിനസ് നടത്തുന്ന രീതിയെ പ്രതിഫലിപ്പിക്കുന്നതല്ല വാള്‍മാര്‍ട്ടിെന്‍റ നയങ്ങളെന്നും അമേരിക്കയില്‍ സുപ്രധാനങ്ങളായി ഞാന്‍ കണക്കാക്കുന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നവയല്ല വാള്‍മാര്‍ട്ടിെന്‍റ നയങ്ങളെന്നും ഇന്നെനിക്കറിയാം." വിദേശ പ്രത്യക്ഷ നിക്ഷേപത്തെ സംബന്ധിച്ച ഹില്ലാരിയുടെ താല്‍പര്യങ്ങള്‍ ഒരുപക്ഷേ, കൂടുതല്‍ മഹത്തരമായിരിക്കണം.

    ഇന്ത്യയിലെ ദരിദ്രനായ കൃഷിക്കാരനെക്കുറിച്ച് അവര്‍ക്ക് വലിയ വിഷമമുണ്ടാവണം. ചില്ലറ വ്യാപാരരംഗത്തെ വിദേശപ്രത്യക്ഷ നിക്ഷേപത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ ഏറ്റവും ആശ്ചര്യജനകമായ കാര്യം കൃഷിക്കാരെ സംബന്ധിച്ച ഉല്‍ക്കണ്ഠകളുടെ വിസ്ഫോടനമാണല്ലോ. ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ കൃഷിക്കാരുടെ സംരക്ഷകരായി ഇതിന് മുമ്പൊരിക്കലും ഇത്രയധികം പേര്‍ മുന്നോട്ടുവന്നു കണ്ടിട്ടില്ല. ചില്ലറ വില്‍പന രംഗത്തെ പ്രത്യക്ഷ വിദേശനിക്ഷേപം സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് അവര്‍ മാളത്തില്‍നിന്ന് ഇഴഞ്ഞ് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്-ചെറുകിട കൃഷിക്കാരെന്‍റ ദുരിതമോര്‍ത്ത് മനംനൊന്ത് ഉറക്കമില്ലാത്ത രാത്രികള്‍ തള്ളിനീക്കിക്കൊണ്ടിരിക്കുന്ന ദീപക് പരേഖ് തൊട്ട് രത്തന്‍ ടാറ്റവരെയുള്ളവര്‍ . അമേരിക്കയിലെ കൃഷിക്കാരുടെ ജനസംഖ്യയെക്കുറിച്ച് അവര്‍ക്ക് അറിയണമെന്നുണ്ടായിരിക്കും. കൂറ്റന്‍ അഗ്രി ബിസിനസ്സുകാര്‍തൊട്ട് പടുകൂറ്റന്‍ ചില്ലറ വ്യാപാര ശൃംഖലകള്‍വരെ എല്ലാ തലങ്ങളിലുമുള്ള കോര്‍പ്പറേറ്റ് കുത്തകകളാല്‍ തകര്‍ത്തുനശിപ്പിക്കപ്പെട്ട അമേരിക്കന്‍ കാര്‍ഷിക കുടുംബങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും ചെറുകിട കൃഷിക്കാരെക്കുറിച്ച് അവര്‍ക്ക് അറിയണമെന്നുണ്ടായിരിക്കും. ഇന്നിപ്പോള്‍ 10 ലക്ഷത്തില്‍ താഴെവരുന്ന അമേരിക്കക്കാര്‍ മാത്രമാണ് കൃഷിപ്പണി തങ്ങളുടെ ജോലിയാണ് എന്ന് അവകാശപ്പെടുന്നത്. 1950 കളില്‍ അവരുടെ സംഖ്യ 250 ലക്ഷത്തില്‍ കൂടുതലായിരുന്നുവെന്ന കാര്യം നാം ഓര്‍ക്കണം.

    രണ്ടര ലക്ഷത്തിലധികം കൃഷിക്കാര്‍ ആത്മഹത്യചെയ്തുകഴിഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ കൃഷിക്കാരെ സഹായിക്കുന്നതിനെക്കുറിച്ച് ഭരണക്കാര്‍ പറയുന്നത് വിശ്വസ്തതയോടുകൂടിത്തന്നെയാണോ? ചില്ലറ വ്യാപാര ഭീമന്മാരുമായി ഉണ്ടാക്കിയ കരാറില്‍നിന്ന്, ചരിത്രത്തിലെ ഏറ്റവും അഴിമതിനിറഞ്ഞ ഈ സര്‍ക്കാരിലെ ഏതെല്ലാം വ്യക്തികള്‍ക്ക്, എന്തൊക്കെ കിട്ടി എന്ന് ആര്‍ക്കറിയാം? പത്ര പ്രവര്‍ത്തകരുടെ പഴയ തത്വം നാം അവലംബിച്ചാല്‍ മതി-പണത്തിെന്‍റ വഴിയേ പോവുക. വളരെ വ്യത്യസ്തമായ ഒരു രീതിയിലാണെങ്കിലും ഹില്ലാരിയും ചെയ്യുന്നത് അതുതന്നെയാണ്. അതിനിടയില്‍ നമുക്ക്, നമ്മുടെ ഗവണ്‍മെന്‍റിെന്‍റ അവകാശവാദങ്ങളിലേക്ക് ഒന്നെത്തിനോക്കാം. "ഇടത്തട്ടുകാരെ ഒഴിവാക്കുകയാണ്" ആദ്യത്തേത്. അതില്‍ ആദ്യംതന്നെ തകര്‍ക്കപ്പെടുന്നത്, നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും ദിവസംതോറും പുതിയ പച്ചക്കറികളും മറ്റ് ഉല്‍പന്നങ്ങളും കൊണ്ടുവന്ന്, നടന്നു വില്‍ക്കുന്ന വഴിവാണിഭക്കാരായ പാവപ്പെട്ട സ്ത്രീ കച്ചവടക്കാരായിരിക്കും. വിലക്കയറ്റം ഉണ്ടാക്കുന്നത് ഈ പാവപ്പെട്ട കച്ചവടക്കാരല്ല; എന്നാല്‍ വിലകള്‍ ഉയരുമ്പോള്‍ അവരുടെ ഏറ്റവും മിതമായ ലാഭംപോലും കുത്തിച്ചോര്‍ക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ , ദിവസേന, വലിയ കുട്ടയും ചുമന്ന് സാധനങ്ങള്‍ വില്‍ക്കാന്‍വരുന്ന, ദിവസത്തില്‍ പതിനാലും പതിനഞ്ചും മണിക്കൂര്‍ ആ കുട്ടയും ചുമന്ന് നടക്കുന്ന, സ്വന്തം കുടുംബത്തെ പോറ്റാന്‍ പാടുപെടുന്ന ഇത്തരം "ഇടത്തട്ടുകാരാ"ണ് ആദ്യംതന്നെ ഗവണ്‍മെന്‍റിെന്‍റ നീക്കത്തിന് ഇരയായിത്തീരുന്നത്. എന്നാല്‍ വില്‍പനശൃംഖലയിലെ ഏറ്റവും ചൂഷകരായ "ഇടത്തട്ടു"കാരെ കൂറ്റന്‍ ചില്ലറ വില്‍പനക്കാര്‍ തങ്ങളുടെ കൂട്ടത്തിലേക്ക് എടുക്കുകയും ചെയ്യും. കാരണം കൂറ്റന്‍ വില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ സംഭരിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരായും സംഭരിക്കുന്നവരായും ആളുകളെ ആവശ്യമുണ്ട്-അത്രയധികമൊന്നും വേണ്ടെങ്കിലും. കുറച്ചുകഴിഞ്ഞാല്‍ അവരുടെ സംഖ്യതന്നെ, കൂറ്റന്‍ വില്‍പനക്കാര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യും. ചേരികളിലെ പയ്യന്മാരില്‍നിന്ന് കച്ചവടം മാന്യന്മാര്‍ ഏറ്റെടുക്കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ശൃംഖലയില്‍നിന്ന് വന്‍തോതില്‍ ഇടത്തട്ടുകാരെ ഒഴിവാക്കുന്ന കാര്യമാണ് നാം പരിഗണിക്കുന്നത്. ഗവണ്‍മെന്‍റുമായി കൂടുതല്‍ അടുപ്പമുള്ള സമര്‍ഥന്മാര്‍ മാത്രം പുതിയ ഇടത്തട്ടുകാരായി അവശേഷിക്കുന്നു. നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ പുതിയ (ഫ്രഷ്) ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്ന വഴിവാണിഭക്കാരായ സ്ത്രീകളെ നശിപ്പിക്കുകയല്ല, അവരുടെ സ്ഥിതി മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അവര്‍ക്കത് അന്നന്ന് വില്‍ക്കണം; അല്ലെങ്കില്‍ പിന്നെ വില്‍ക്കാന്‍ കഴിയില്ല. (എന്നാല്‍ വന്‍കിടക്കാരായ ചില്ലറ വില്‍പനക്കാരാകട്ടെ തങ്ങളുടെ സാധനങ്ങളില്‍ "നാച്വറല്‍" എന്നും "ഫ്രഷ്" എന്നും മറ്റും എഴുതിവെച്ച് വില്‍ക്കുന്നത് പലപ്പോഴും ദിവസങ്ങളോളം റഫ്രിജറേറ്ററില്‍വെച്ച് തണുപ്പിച്ചതോ മരവിപ്പിച്ചതോ ആയ സാധനങ്ങളായിരിക്കും.) ഒരു കോടി തൊഴിലുണ്ടാക്കും എന്നാണ് മറൊരു പ്രഖ്യാപനം. അതുകേട്ട് ചിരിച്ചുചിരിച്ച് മരിക്കരുതേ! കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി "തൊഴിലില്ലാത്ത വളര്‍ച്ച" ലോകത്തിന് സമ്മാനിച്ച ഒരു സാമ്പത്തിക ചിന്താധാരയില്‍നിന്നാണ് ഈ വാദം വരുന്നത്. നമ്മുടെ നയ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് തൊഴില്‍ അവസരങ്ങള്‍ അസാധ്യമാക്കിത്തീര്‍ക്കുന്ന വലിയ വികസനം കൈവരിക്കുന്നതിന് അതില്‍ രണ്ടു പതിറ്റാണ്ടുകാലം നാം കഠിനമായി പ്രയത്നിക്കുകയും ചെയ്തു. പുത്തന്‍ ഉദാരവല്‍ക്കൃത-ആഗോളവല്‍ക്കരണത്തില്‍നിന്ന് ചെറുകിട കൃഷിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരുന്നതിനെക്കുറിച്ച്, 1990കളുടെ തുടക്കംതൊട്ട് എത്ര സമ്മോഹനമായ അവകാശവാദങ്ങളാണ് കേട്ടുകൊണ്ടിരുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലെ വില ആഗോള വിലകളുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ കൃഷിയില്‍നിന്നുള്ള വരുമാനം 25 ശതമാനം കണ്ട് വര്‍ദ്ധിക്കും; വാങ്ങല്‍ കഴിവ് കുത്തനെ ഉയരും എന്നൊക്കെയായിരുന്നു അവകാശവാദങ്ങള്‍ . അതിനുവേണ്ടി വിത്തുകളുടെ കാര്യത്തിലെന്നപോലെ പല മേഖലകളിലും 100 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം അടക്കം പല നടപടികളും സ്വീകരിക്കുകയും ചെയ്തു. എല്ലാറ്റിന്റെയും ഫലം നേര്‍ വിപരീതമായിരുന്നു.

    കര്‍ഷക ജന സാമാന്യത്തിെന്‍റ കടബാധ്യത ഇരട്ടിയാകുകയാണ് അതുകൊണ്ടുണ്ടായത്; കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തപ്പെട്ടവയില്‍വെച്ച് ഏറ്റവും രൂക്ഷമായിത്തീരുകയും ചെയ്തു. ഇതിനൊക്കെപുറമെ ഒരൊറ്റ പതിറ്റാണ്ടിനുള്ളില്‍ 75 ലക്ഷം കൃഷിക്കാര്‍ കൃഷി ഉപേക്ഷിച്ചുപോയി. കൃഷിക്കാര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്നതിനുള്ള നയങ്ങളുടെ ഫലമായിട്ടായിരുന്നു ഇവരില്‍ മിക്കവരും കൃഷി ഉപേക്ഷിച്ചുപോയത്. ഈ നയങ്ങള്‍ കാരണം ഉണ്ടായ എല്ലാ നാശങ്ങളും, ചില്ലറ വ്യാപാരത്തിലെ വിദേശ പ്രത്യക്ഷ നിക്ഷേപംമൂലം തിരുത്തപ്പെടും എന്ന് നാം വിശ്വസിക്കണം എന്നാണ് അവര്‍ പറയുന്നത്-ആ നയങ്ങള്‍ നടപ്പാക്കിയവര്‍ തന്നെയാണത് പറയുന്നത്. ഒരൊറ്റ കൊല്ലംകൊണ്ട് ഒരു കോടി തൊഴിലുകള്‍ ഉണ്ടാകും എന്നും ഇതേ പരിഷകള്‍തന്നെ പ്രവചനം നടത്തുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും വീഴ്ചകളും ഉണ്ടെങ്കിലും ശരി, ഇന്ന് 4.4 കോടി ജനങ്ങള്‍ക്ക് ജോലി ലഭ്യമാക്കുന്നതും ആകെ 40,000 കോടി ഡോളര്‍ വിറ്റുവരവുള്ളതുമായ ഒരു മേഖല, വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കണം എന്നതാണ് യുപിഎയുടെ ആവശ്യം. ഏതാണ്ട് ഇത്രയും വിറ്റുവരവുണ്ടാക്കുന്നതിനായി വാള്‍മാര്‍ട്ട് ജോലിക്കുവെയ്ക്കുന്നവരുടെ 20 ഇരട്ടി വരും ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ സംഖ്യ. അവരുടെ കുടുംബാംഗങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അതുകൊണ്ട് ജീവിക്കുന്നവരുടെ സംഖ്യ പിന്നെയും പല കോടികള്‍ വരും.

    ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും വന്‍കിട ചില്ലറ വില്‍പനശാലകള്‍ക്കും ഒരേസമയം നിലനില്‍ക്കാന്‍ കഴിയും എന്നാണ് കോര്‍പ്പറേറ്റ് ഗാനസംഘം മൂളിപ്പാട്ടുപോലെ പാടുന്നത്. ശരിയാണ്. കോടിക്കണക്കിന് ചെറുകിട കടയുടമകളെ രംഗത്തുനിന്ന് തൂത്തെറിഞ്ഞതിനുശേഷം ബാക്കിയാവുന്നവര്‍ക്ക്, വന്‍കിടക്കാരോടൊപ്പം ഒന്നിച്ച് നിലനില്‍ക്കാം. വന്‍കിടക്കാര്‍ക്ക് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കയ്യാളായും ചിലര്‍ വേണമല്ലോ. ഇന്ത്യയുടെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ കൂടുതല്‍ പ്രധാനപ്പെട്ട കയ്യാളുകളായി പ്രവര്‍ത്തിക്കും. വാള്‍മാര്‍ട്ടിെന്‍റ ഇന്‍റര്‍നാഷണല്‍ ഡിവിഷെന്‍റ ചീഫായ ജോണ്‍ മെന്‍സര്‍ , കമ്പനിയുടെ 2005ലെ വാര്‍ഷിക സമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞതില്‍നിന്ന് അത് വ്യക്തമാകുന്നുണ്ട്. "ഗവണ്‍മെന്‍റുമായി നാം നടത്തിയ ആറ് യോഗങ്ങളിലൂടെ വാള്‍മാര്‍ട്ടിനെക്കുറിച്ച് വളരെ രചനാത്മകമായ (പോസിറ്റീവ്) ഒരു പ്രതിച്ഛായ നാം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ എഫ്ഡിഐ ലോബിയെ നാം ഊര്‍ജ്ജസ്വലമാക്കിത്തീര്‍ത്തിട്ടുണ്ട്. എഫ്ഡിഐ വിരുദ്ധ ലോബിയെ ദുര്‍ബലപ്പെടുത്തിയിട്ടുമുണ്ട്."

    (വാള്‍മാര്‍ട്സ് ഹോട്ട്-ഇന്‍ ഇന്ത്യ, ഇചച ങഛചഋഥ.രീാ 2005 ജൂണ്‍ 6) കാര്യക്ഷമതയാണ് മൂന്നാമത്തേത്. പ്രാദേശികമായും തൊട്ടടുത്തായും ഉല്‍പാദിപ്പിക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന കൃഷിക്കാരുടെ വിപണികളോട് കാര്യക്ഷമതയുടെ കാര്യത്തില്‍ ഒപ്പം നില്‍ക്കാന്‍ കൂറ്റന്‍ കമ്പനികളുടെ ശൃംഖലയ്ക്ക് ഒരിക്കലും കഴിയുകയില്ല. ലോകത്തിലെങ്ങുനിന്നും കുത്തകകള്‍ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നു കേന്ദ്രീകൃത സംഭരണശാലകളും കൂറ്റന്‍ ചരക്കു കടത്തു പ്രവര്‍ത്തനങ്ങളും നടത്തുന്നു ഇതിനൊക്കെ വമ്പിച്ച ഇന്ധനം ആവശ്യമാണ്. അതിനര്‍ത്ഥം നമുക്ക് ലഭിക്കുന്നതില്‍ വലിയ ഭാഗവും പഴയതും റഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ചതും അഥവാ മരവിപ്പിച്ചതും ആയിരിക്കും എന്നാണ്.

    നിങ്ങള്‍ വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് വേണ്ടിവരുന്ന മറ്റ് ചെലവുകള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കണം. കൃഷിക്കാര്‍ക്ക് നേട്ടമുണ്ടാകും എന്നതാണ് മറ്റൊരുവാദം. ഇവിടെയാണ് വിരോധാഭാസം. നമ്മള്‍ നിശ്ചയദാര്‍ഢ്യത്തോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ , വന്‍കിടക്കാരായ ചില്ലറ വ്യാപാരികളുടെ സ്വന്തം നാട്ടിലെ ആളുകള്‍ കൃഷിക്കാരുടെ വിപണികളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ചെറുകിടക്കാരായ ഉല്‍പാദകരെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള വിപണനത്തിെന്‍റ ഏറ്റവും പഴയ രൂപമായിരുന്നു അത്. കൂടുതല്‍ കൂടുതല്‍ അമേരിക്കക്കാര്‍ ന്യായമായ ഉല്‍പന്നങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹിച്ചത്; രാസപദാര്‍ഥങ്ങളിലും കീടനാശിനികളിലും മറ്റും മുക്കിവെച്ച ഉല്‍പന്നങ്ങള്‍ ലഭിക്കണമെന്നല്ല. ആ രാജ്യത്തിലെ മിക്ക ചെറുകിട കൃഷിക്കാരും കുടുംബ കൃഷിക്കാരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൃഷിക്കാരുടെ വിപണികള്‍ വഴിയാണ് വില്‍ക്കുന്നത്. അവരുടെ സംഖ്യ വര്‍ഷംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും മുമ്പ് എല്ലാ വിപണികളും കൃഷിക്കാരുടെ വിപണികളായിരുന്നു. കാലക്രമേണ കൃഷിക്കാര്‍ക്ക് അത്തരം വിപണികളുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു; വ്യാപാരികളും ഹുണ്ടികക്കാരും ആ നിയന്ത്രണം പിടിച്ചെടുത്തു. ഇപ്പോഴിതാ അവസാനത്തെ മാരകമായ പ്രഹരം. വന്‍കിടക്കാരായ ചില്ലറ കച്ചവടക്കാരുടെ വരവെന്നുപറഞ്ഞാല്‍ , പത്തുലക്ഷത്തിലധികം ജനങ്ങളുള്ള പട്ടണങ്ങളില്‍ കടകള്‍ ആരംഭിക്കുന്നുവെന്ന് മാത്രമല്ല അതിനര്‍ഥം. കാര്‍ഷികോല്‍പന്ന വിതരണ ശൃംഖലയെ മുഴുവനും മൗലികമായിത്തന്നെ പുനഃസംഘടിപ്പിക്കുക എന്നാണ് അതിനര്‍ത്ഥം.

    10 കോടിയില്‍ അധികം ഡോളറോളം വരുന്ന ഇത്തരം നിക്ഷേപങ്ങള്‍ തൊഴില്‍ പ്രധാനമായ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയില്ല എന്ന് വളരെ വ്യക്തമാണ്. കൃഷിക്കാരെ നേരിടുന്ന ഈ പുതിയ ആക്രമണം അവര്‍ക്ക് അറിയാവുന്ന എല്ലാറ്റിനേക്കാളും കൂടുതല്‍ ശക്തമാണ്. ഓക്ലഹാമയിലെ "കെര്‍ സെന്റര്‍ ഫോര്‍ സസ്റ്റേനബിള്‍ അഗ്രികള്‍ചര്‍" എന്ന സ്ഥാപനം "അമേരിക്കയിലെ കാര്‍ഷിക പ്രതിസന്ധി" എന്ന പ്രബന്ധത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. "ഉല്‍പാദനക്കരാറുകളിലൂടെയും ഏകീകരണത്തിന്റെ മറ്റ് രൂപങ്ങളിലൂടെയും കൃഷിക്കാരുടെ സ്വാശ്രിതത്വം വെട്ടിക്കുറയ്ക്കാന്‍ , ഈ അടുത്ത വര്‍ഷങ്ങളില്‍ വന്‍കിട കോര്‍പ്പറേഷനുകള്‍ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൃഷിക്കാരില്ലാതെതന്നെ കന്നുകാലികളെ വളര്‍ത്തിയെടുക്കുന്ന, കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള വന്‍കിട മൃഗ പരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഈ നീക്കത്തില്‍ ഉള്‍പ്പെടുന്നു." ഗവണ്‍മെന്റ് സ്വാഗതംചെയ്യുന്ന പുതിയ ഇടത്തട്ടുകാര്‍ക്ക് ഗ്രാമങ്ങളോടോ ഗ്രാമീണരോടോ യാതൊരു താല്‍പര്യവും ഉണ്ടായിരിക്കുകയില്ല. അവരുടെ ഒരേയൊരു താല്‍പര്യം സ്വന്തം ലാഭം എങ്ങനെ പരമാവധി ഉയര്‍ത്താം എന്നതില്‍ മാത്രമായിരിക്കും. വാങ്ങുന്നവരുടെ സംഖ്യ ഒരു പിടി വന്‍കിട കോര്‍പ്പറേറ്റുകളുടേതായി ചുരുങ്ങുമ്പോള്‍ കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള ഇടം കുറഞ്ഞുകുറഞ്ഞു വരുന്നു. ഇത്തരം കൂറ്റന്‍ ഇടത്തട്ടുകാരുടെമുന്നില്‍ കൃഷിക്കാര്‍ക്ക് എന്തു വിലപേശല്‍ കഴിവാണ് ഉണ്ടാവുക?

    (ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പ ദ്വ്യവസ്ഥകളോളം വലിപ്പമുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉണ്ട്-അവയെ രാജ്യങ്ങള്‍പോലെ കണക്കാക്കുകയാണെങ്കില്‍) പുതിയ സാഹചര്യങ്ങളിലെ "കരാര്‍" പ്രതിഫലിപ്പിക്കുന്നത് ഈ ശക്തി സംതുലനത്തെയാണ്. ഡോക്ടര്‍ എം എസ് സ്വാമിനാഥെന്‍റ നേതൃത്വത്തിലുള്ള, കൃഷിക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: "കൃഷിക്കാരെന്‍റ ആവശ്യങ്ങളും സുരക്ഷിതത്വവും വിലപേശല്‍ കഴിവും ഉറപ്പുവരുത്താതെ കരാര്‍ കൃഷി സമ്പ്രദായത്തിന് ധൃതികൂട്ടുന്നത്, കാര്‍ഷിക മേഖലയില്‍നിന്ന് കൃഷിക്കാരെ വന്‍തോതില്‍ ഇറക്കിവിടാനേ ഉപകരിക്കുകയുള്ളു." എന്നാല്‍ ഹില്ലാരി, നിങ്ങളൊട്ടും വേവലാതിപ്പെടേണ്ട. നിങ്ങളുടെ ടീം ഇപ്പോഴും ബാറ്റിങ്ങിനുണ്ട്. തല്‍ക്കാലം പരിക്കുപറ്റി പിന്‍വാങ്ങിയിരിക്കുന്നുവെന്നേയുള്ളൂ.
    (ചിന്ത വാരികയില്‍ പി സായ് നാഥ് എഴുതിയ ലേഖനം)

Wednesday, December 21, 2011

ഇറാഖില്‍ എന്തുനേടി

ഇറാഖില്‍നിന്ന് അവസാനത്തെ അമേരിക്കന്‍ സൈനികനും പിന്മാറിയത് മഹാകാര്യമായി അമേരിക്ക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു. ഇറാഖ് യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ്, ഞായറാഴ്ച പുലര്‍ച്ചെയോടെ 110 വാഹനങ്ങളിലായി 500 പട്ടാളക്കാര്‍ ഇറാഖ് അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ കുവൈത്തിലേക്ക് നീങ്ങിയത്. സേനാപിന്മാറ്റത്തിന്റെ ഔപചാരികമായ പരിസമാപ്തിയായി അതിനെ അമേരിക്ക അവതരിപ്പിക്കുന്നു. ഒമ്പതുവര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ അന്ത്യം ഇറാഖിലെ ജനങ്ങള്‍ക്ക് സന്തോഷവും ആശ്വാസവും പകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിലേക്ക് കടന്നുകയറി അവിടത്തെ ജനതയെയും സംസ്കാരത്തെയും പ്രകൃതിയെയും പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടാണ് അമേരിക്ക മടങ്ങുന്നത്.


എന്താണ് അധിനിവേശം അമേരിക്കയ്ക്കും ഇറാഖിനും സമ്മാനിച്ചത് എന്ന ചര്‍ച്ച ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നാലായിരത്തഞ്ഞൂറിലേറെ സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. 32,000 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലേറെ ഇറാഖുകാരും ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ തിരിച്ചുപോകുമ്പോഴും ഭീതിയിലാണ് അമേരിക്കന്‍ സൈന്യം-തീവ്രവാദ ആക്രമണം ഭയന്ന് അതീവ സുരക്ഷാസന്നാഹത്തോടെയായിരുന്നു അവരുടെ യാത്ര. സൈന്യം പിന്മാറിയെങ്കിലും ഇറാഖില്‍ യുഎസ് സാന്നിധ്യം അവസാനിക്കുന്നില്ല. യുഎസ് എംബസിയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. ഒപ്പം ഇറാഖി സര്‍ക്കാരിന് ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക ചെലവിട്ടത് ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം അതുതന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് അന്യരാജ്യത്തെ ജനങ്ങളെ കൂട്ടക്കൊലചെയ്യുക എന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് അരങ്ങേറിയത്. അഞ്ച് ലക്ഷം സൈനികരാണ് ഇറാഖില്‍ സേവനമനുഷ്ഠിച്ചത്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഭീതിജനിപ്പിക്കുന്ന വ്യാജവെളിപ്പെടുത്തലുകളാണ് അമേരിക്ക അധിനിവേശത്തിന് കളമൊരുക്കിയത്.


ലോക ജനാഭിപ്രായം അവഗണിച്ച്, സമാധാനത്തിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ച് ഇറാഖിനുമേല്‍ , ബോംബുകള്‍ മഴയായി പെയ്യിച്ചു. കൂട്ടക്കൊലകളാണ് നടന്നത്. ഒടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടി തൂക്കിക്കൊന്നു. ഇറാഖിന്റെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രധാനപ്പെട്ട എല്ലാവരെയും കൊന്നൊടുക്കി. ജീവഭയത്താല്‍ ഒളിച്ചുകഴിഞ്ഞവരെ പിടിച്ചുകൊണ്ടുപോയി കൊന്നുതള്ളുമ്പോഴും ഇറാഖിലെ "മാരകമായ" ആയുധശേഖരം കണ്ടെത്താനായില്ല. ഇല്ലാത്ത ആയുധക്കലവറകളുടെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് കടന്നാക്രമണമുണ്ടായതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സദ്ദാം ഹുസൈന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതും കള്ളപ്രചാരണമാണെന്നതില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അബുഗുറൈബ് തടവറയില്‍ യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിച്ചതും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിരപരാധികളായ ഇറാഖിപൗരന്മാരെ കൊന്നൊടുക്കിയതും അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരുനാളും കരിയാത്ത മുറിവുകളായി അവശേഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്തിനുവേണ്ടി ഇറാഖില്‍ കൊലയ്ക്ക് കൊടുത്തു എന്ന സൈനിക കുടുംബങ്ങളുടെ ചോദ്യത്തിനുമുന്നില്‍ അമേരിക്കന്‍ ഭരണകൂടം തലകുനിക്കുകയാണ്. എന്തിനുവേണ്ടിയായിരുന്നു ഇറാഖ് അധിനിവേശം എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ അമേരിക്ക മടിക്കുന്നുവെങ്കിലും ലോകത്തിനുമുന്നില്‍ അക്കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇറാഖിന്റെ എണ്ണവിഭവങ്ങള്‍ കൊള്ളയടിക്കുക; അതിലൂടെ അമേരിക്കയുടെ ഇന്ധനലഭ്യതയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുക എന്നതുമായിരുന്നു പരമപ്രധാനമായ ലക്ഷ്യം. യുദ്ധാനന്തരം തങ്ങളുടെ സാമ്പത്തിക ഉപഗ്രഹമായി ഇറാഖിനെ മാറ്റുകയും ജനാധിപത്യപരമായ പുറംമോടിയോടുകൂടിയ പാവഭരണത്തെ അവരോധിക്കുകയും അമേരിക്കന്‍ സ്വപ്നമായിരുന്നു. ഇറാഖില്‍ മാത്രമല്ല, ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും പോലുള്ള നിര്‍ണായകമേഖലകളില്‍ അധീശത്വം സ്ഥാപിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഊര്‍ജവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ളതാണ്. ഇറാഖില്‍ ആ തന്ത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ശ്രദ്ധേയമായ ഒരു നേട്ടവും കൈവരിക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല.
കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക തങ്ങളുടെ പരമാധികാരത്തെപ്പോലും അപകടപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ പരസ്യമായി പ്രതിഷേധിച്ചിരിക്കുന്നു. തങ്ങളുടെ മാത്രമായ ന്യായങ്ങളുമായി അന്യരാജ്യങ്ങള്‍ കീഴ്പ്പെടുത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ കാടത്തത്തിനെതിരായ പ്രതിഷേധം ലോകത്താകെ വ്യാപിക്കുന്നുണ്ട്. യുഎസ് സാമ്പത്തികതലസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ നടന്ന ബഹുജനസമരത്തില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം യുദ്ധക്കൊതി അടക്കൂ; ഞങ്ങള്‍ക്ക് ഭക്ഷണവും തൊഴിലും തരൂ എന്നതായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം രാജ്യത്തെ ജനങ്ങളോടും ലോക ജനതയോടാകെയും കണക്കുപറയേണ്ട ഘട്ടമാണ് ഉരുത്തിരിയുന്നത്. ഇറാഖ് യുദ്ധത്തിന്റെ നീക്കിബാക്കി എന്താണെന്നും അത് ലോകത്തെ എങ്ങനെ ബാധിച്ചെന്നും പറയാനുള്ള ബാധ്യതയില്‍നിന്ന് പിടിച്ചുനിര്‍ത്തി പറയിക്കുമെന്ന പ്രഖ്യാപനം അമേരിക്കയിലെ സമരവേദികളില്‍ത്തന്നെ ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.---------------------------------------------------------------
ദേശാഭിമാനി മുഖ പ്രസംഗം..
ചിത്രങ്ങള്‍ : ഗൂഗിള്‍

Wednesday, September 21, 2011

ആനന്ദത്തില്‍ ആറാടുക നാം.. ഇവരുടെ കാര്യശേഷിയില്‍..

2009 തെരഞ്ഞെടുപ്പു സത്യവാങ്ങ്മൂലത്തില്‍  കേന്ദ്ര മന്ത്രി  പ്രഫുല്‍ പട്ടേലിന്റെ സ്വത്ത് 79 കോടി..  കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട കണക്കു അനുസരിച്ച് പട്ടേലിന്റെ സ്വത്ത് 122 കോടി..  അതായത്, അദ്ദേഹം ഈ ഇരുപത്തെട്ടു മാസമായി ഓരോ ദിവസവും സ്വത്തിലേക്ക് അഞ്ചു ലക്ഷം രൂപ ചേര്‍ത്തുകൊണ്ടിരുന്നു..  
------------

മൊത്തം മന്ത്രിമാരുടെ സ്വത്തു സമ്പാദനം വിശകലനം ചെയ്തിരിക്കുന്നു, പി.സായ് നാഥ്  ഹിന്ദു പത്രത്തില്‍.. 
ആനന്ദത്തില്‍ ആറാടുക നാം.. ഇവരുടെ കാര്യശേഷിയില്‍..

Tuesday, September 20, 2011

നരമേധ രാഷ്ട്രീയത്തിന്റെ മാരീച വേഷം

ഗുജറാത്തില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കേസിലെ മുഖ്യപ്രതി ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. നരേന്ദ്രമോഡി എന്ന വര്‍ഗീയരാഷ്ട്രീയക്കാരന്റെ ക്രൂരതകളെക്കുറിച്ചോ ഗുജറാത്തിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ മോഡിയുടെ നേതൃത്വത്തില്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ചോ ആര്‍ക്കും സംശയമില്ല. 2002ല്‍ വംശഹത്യക്ക് നേതൃത്വം കൊടുത്തതിന് മോഡി വിചാരണ നേരിടാന്‍ പോകുന്നു. വിചാരണയുമായി മുന്നോട്ടുപോകാനാണ് സുപ്രീംകോടതി കീഴ്ക്കോടതിയോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. അതിനിടെയാണ്, ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങളുടെ വന്‍പിന്തുണയോടെ "മതസൗഹാര്‍ദത്തിനുവേണ്ടി" ഉപവാസമനുഷ്ഠിക്കാന്‍ മോഡി ഇറങ്ങിപ്പുറപ്പെട്ടത്.

വംശഹത്യാകേസില്‍ ആരംഭിക്കാനിരിക്കുന്ന വിചാരണയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കാനുമുള്ളതാണ് മോഡിയുടെ ഈ "സദ്ഭാവനായജ്ഞം" എന്ന് വ്യത്യസ്ത കോണുകളില്‍നിന്ന് പ്രതികരണമുയര്‍ന്നിട്ടുണ്ട്. അടുത്ത പ്രധാനമന്ത്രിസ്ഥാനാര്‍ഥി ആരാകണമെന്ന തര്‍ക്കം നടക്കുകയാണ് ബിജെപിയില്‍ . എല്‍ കെ അദ്വാനിയെ തട്ടിമാറ്റി കേന്ദ്രസ്ഥാനത്തേക്ക് വരാന്‍ ഒരുങ്ങിനില്‍ക്കുന്നയാളാണ് മോഡി. അങ്ങനെയൊരു കടന്നുകയറ്റത്തിന് പശ്ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായാണ്, സര്‍വവിധ സന്നാഹങ്ങളുമൊരുക്കി സംഘടിപ്പിച്ച ഈ ത്രിദിന ഉപവാസം. അധികാരത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടാംതവണയും മാറ്റിനിര്‍ത്തപ്പെട്ട ബിജെപിയും അതിനെ നയിക്കുന്ന സംഘപരിവാറും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് പുതിയ വര്‍ഗീയ അജന്‍ഡകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. അദ്വാനി രഥയാത്ര നടത്തുന്നു. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി താനാണ് അധികാരകേന്ദ്രം എന്ന് സ്ഥാപിക്കാനുള്ള പ്രചാരണം ശക്തമായി നടത്തുന്നു. അതിനിടയിലാണ് മോഡിയുടെ രംഗപ്രവേശം. "അഴിമതിക്കെതിരായ പ്രചാരണത്തിന്" രഥയാത്ര നടത്തുമെന്ന് അദ്വാനി സ്വയം തീരുമാനിച്ച് പ്രഖ്യാപിച്ചതാണ്. മോഡിയുടെ ഗുജറാത്തില്‍നിന്ന് രഥയാത്രയ്ക്ക് തുടക്കംകുറിക്കാനും അദ്വാനി നിശ്ചയിച്ചിരുന്നു. പിന്നീട് ഉദ്ഘാടനവേദി ബിഹാറിലേക്ക് മാറ്റി.

ബിഹാര്‍ ഭരിക്കുന്നത് ബിജെപിയുടെ ഘടകകക്ഷിയായ ജനതാദള്‍ (യു) ആണ്. ആ പാര്‍ടിയാകട്ടെ, നരേന്ദ്രമോഡിക്കും അദ്ദേഹം നടത്തുന്ന ഉപവാസത്തിനുമെതിരെ പരസ്യനിലപാടെടുത്തിട്ടുണ്ട്. സ്വാഭാവികമായും മോഡിയോടുള്ള വെല്ലുവിളികൂടിയായാണ് ബിഹാറില്‍നിന്നുള്ള രഥയാത്രാത്തുടക്കം വ്യാഖ്യാനിക്കപ്പെടുന്നത്. മാത്രമല്ല, കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ രഥയാത്ര നടത്തുന്നത്, ബിജെപിയുടെ അഴിമതിയില്‍ക്കുളിച്ച മുഖം കൂടുതലായി ചര്‍ച്ചചെയ്യപ്പെടാന്‍ കാരണമാകും എന്ന ആശങ്കയും ആ പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കള്‍തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ഒട്ടും ഭിന്നമല്ല ബിജെപിയെന്ന് ശവപ്പെട്ടി കുംഭകോണം മുതല്‍ പെട്രോള്‍പമ്പ്, ഖനി കുംഭകോണം വരെയുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കപ്പെട്ടതാണ്. അണ്ണ ഹസാരെ സമരത്തെ ഹൈജാക്ക് ചെയ്യാനും ബാബാ രാംദേവിന്റെ പിന്നില്‍ അണിനിരക്കാനും ബിജെപി നടത്തിയ ശ്രമങ്ങള്‍ ഗുണംചെയ്യാതെപോയത് ഈ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് ബോധ്യമുള്ളതിനാലാണ്. അദ്വാനിയുടെ രഥയാത്രയെയും ഗഡ്കരിയുടെ അധികാര പ്രയോഗത്തെയും മറികടന്ന് ബിജെപിയില്‍ മേധാശക്തി സ്ഥാപിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യവും നരേന്ദ്രമോഡിക്കുണ്ട്. അങ്ങനെ ബഹുമുഖമായ ലക്ഷ്യങ്ങള്‍ മനസ്സില്‍വച്ച് ഒരുക്കിയ ആസൂത്രിത നാടകമാണ് അദ്ദേഹത്തിന്റെ ഉപവാസം. മൂവായിരത്തിലേറെ മനുഷ്യരെ മണിക്കൂറുകള്‍ക്കുള്ളില്‍ അരുംകൊലചെയ്ത്, "മുസ്ലിങ്ങള്‍ ഒരു പാഠം പഠിക്കട്ടെ" എന്ന് ഉളുപ്പില്ലാതെ പറഞ്ഞ ഒരു നരാധമന്‍ ഒരു സുപ്രഭാതത്തില്‍ മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്താപത്തിന്റെയും മന്ത്രങ്ങള്‍ പുലമ്പുന്നത് ബോധോദയമുണ്ടായിട്ടല്ല, കൂടുതല്‍ നശീകരണശേഷിയുള്ള അധികാരസ്ഥാനം സ്വപ്നം കണ്ടിട്ടാണെന്ന് ചുരുക്കം. ജനദ്രോഹനയങ്ങളുടെ സര്‍വകാല റെക്കോഡ് സൃഷ്ടിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ പരാജയവും ജനങ്ങളില്‍നിന്നുള്ള അകല്‍ച്ചയും തിരിച്ചുവരവിനുള്ള അവസരമാക്കിമാറ്റാനാണ് മോഡിയുടെ നീക്കം.

നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ ബദല്‍ ശക്തിയാകാന്‍ ബിജെപിക്കോ എന്‍ഡിഎയ്ക്കോ കഴിയില്ല എന്ന യാഥാര്‍ഥ്യം മനസ്സില്‍വച്ചുകൊണ്ട് ആസൂത്രണംചെയ്യുന്ന പരീക്ഷണംതന്നെയാണ് മോഡിയുടെ ഉപവാസവും അദ്വാനിയുടെ രഥയാത്രയും. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ എല്ലാ കോണുകളില്‍നിന്നും പ്രതിഷേധമുയരുന്നു എന്നതിന്റെ തെളിവാണ് നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായിയെപ്പോലുള്ള പ്രശസ്ത വ്യക്തിത്വങ്ങളുടെ പരസ്യമായ രംഗപ്രവേശം. വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ സംഘപരിവാര്‍ ക്രൂരതകളുടെ ഇരകളെയടക്കം സംഘടിപ്പിച്ച് മോഡിയുടെ ഉപവാസകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയപ്പോഴാണ് മല്ലികയെ അറസ്റ്റ് ചെയ്തത്. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ 90 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യയില്‍നിന്നുള്ള 25 പേരാണ് മല്ലികയ്ക്കൊപ്പമുണ്ടായിരുന്നത്. മോഡിയുടെ വര്‍ഗീയ അജന്‍ഡയെ പ്രതിരോധിക്കാന്‍ കഴിയാതെ ഇരുട്ടില്‍തപ്പുന്ന കോണ്‍ഗ്രസ്, സബര്‍മതി ആശ്രമത്തിനു സമീപത്തെ നടപ്പാതയില്‍ രണ്ടുനേതാക്കളെ പകരം ഉപവാസമിരുത്തിയാണ് ചടങ്ങൊപ്പിച്ചത്.

യുപിഎയും എന്‍ഡിഎയും അല്ലാത്ത ബദല്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ സംഭവങ്ങളാകെ വിരല്‍ചൂണ്ടുന്നത്. നരേന്ദ്രമോഡി ഇന്നണിഞ്ഞ ആട്ടിന്‍തോല്‍ പിച്ചിച്ചീന്തി യഥാര്‍ഥ മോഡി ആരാണെന്നുംഎന്താണ് ഗുജറാത്തില്‍ നടന്നതെന്നും ജനങ്ങളോട് വിളിച്ചുപറയാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ ഗുജറാത്ത് വംശഹത്യക്കാലത്ത് സ്വീകരിച്ച അതേനയം ഈ ഉപവാസനാടകത്തോടും സ്വീകരിച്ചതായി കാണുന്നു. മോഡിയെ മഹാനും ആദര്‍ശധീരനും ഭാവനാശാലിയായ ഭരണാധികാരിയുമാക്കി ചിത്രീകരിക്കാനുള്ള മത്സരം ബൂര്‍ഷ്വാ മാധ്യമങ്ങളെ ഭരിക്കുന്നു. പരസ്യങ്ങള്‍ക്കായി മോഡി ഗുജറാത്തിന്റെ ഖജനാവില്‍നിന്ന് അനേക കോടികള്‍ ഒഴുക്കുന്നു. അധികാരത്തെയും മാധ്യമങ്ങളെയും സമ്പത്തിനെയും വര്‍ഗീയവികാരത്തെയും ഉപയോഗിച്ചുള്ള യുദ്ധമാണ് ഈ പ്രകടനങ്ങളിലൂടെ ആരംഭിച്ചത്. ഇത് തിരിച്ചറിഞ്ഞ് മതനിരപേക്ഷശക്തികളാകെ ജാഗ്രതയോടെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(ദേശാഭിമാനി മുഖപ്രസംഗം)